ഗോവയില്‍ വരുന്നതൊക്കെ കൊള്ളാം; സൂര്യാസ്തമയത്തിനു ശേഷം കടലില്‍ ഇറങ്ങരുത്

ഗോവ: ഗോവ തീരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. സൂര്യാസ്തമയത്തിന് ശേഷം ഗോവയിലെ കടലില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഗോവ ടൂറിസം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ ഉത്തരവ് ഇറക്കിയത്.

സായാഹ്ന വേളകളില്‍ കടലില്‍ മുങ്ങി മരണങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് സൂര്യാസ്തമയത്തിന് ശേഷം കടലില്‍ നീന്തുന്നത്തിനു നിയന്ത്രണം കൊണ്ട് വരുന്നത്. കടല്‍ സന്ദര്ശിക്കാനെത്തുന്നവരില്‍ മദ്യപിച്ച് എത്തുന്ന സഞ്ചാരികള്‍ രാത്രി വൈകിയും കടലില്‍ കുളിക്കുന്നത് പതിവാണ്. ഇത്തരക്കാരാണ് പലപ്പോഴും അപകടങ്ങളില്‍പ്പെടുന്നത്. ഇതേ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം. കഴിഞ്ഞ ദിവസം ഗോവയുടെ വടക്കന്‍ തീരത്ത് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു. സമാനമായി ഗോവയിലെത്തിയ മറ്റ് വിനോദ സഞ്ചാരികളും മുങ്ങി മരിച്ചിരുന്നു.

ഹോട്ടല്‍,ഗസ്റ്റ് ഹൗസ്, റസ്റ്റോറന്റ്, ടാക്സി, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തിലൂടെ രാത്രിയായാല്‍ ഇത്തരം സഞ്ചാരികളുടെ ജീവന്‍ അപകടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ടൂറിസം അധികൃതര്‍ പറയുന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ലൈഫ് ഗാര്‍ഡുകള്‍ക്ക് പ്രേത്യേക പരിശീലനം നല്‍കുമെന്നും ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.