വീണ്ടും ഭീഷണി: നാക്ക് അരിയുമെന്നും ജീവനെടുക്കുമെന്നും എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് ഫോണ്‍ സന്ദേശം

എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരെ വധ ഭീഷണി. ഞായറാഴ്ച ഉച്ചയ്ക്കാണ് കാഞ്ച ഐലയ്യയെ ഫോണ്‍ വിളിച്ച് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയത്.

ഇതു സംബന്ധിച്ച് കാഞ്ച ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഐലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘത്തിനായിരിക്കും അതിന് ഉത്തരവാദിത്വം. തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും കാഞ്ച പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അതിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.