നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് നാദിര്‍ഷ 25000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനിയുടെ മൊഴി

കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷായില്‍ നിന്നാണ് പണം വാങ്ങിയതെന്ന് പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ കൈപ്പറ്റിയതായാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്.

ഇത് ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പോലീസിന് മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്നാണ് പണം വാങ്ങിയതെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിര്‍ഷാക്ക് ഇക്കാര്യത്തില്‍ അറിവുള്ളതായി സ്ഥിരീകരണം വന്നിട്ടില്ല.

പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കാനാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമം നടത്തിയത്. എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം പോലീസിനു മുന്നില്‍ നാദിര്‍ഷ ഹാജരാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നോട്ടീസ് നല്‍കാതെ പോലീസ് ഇത് തള്ളിക്കളയുകയായിരുന്നു.