ഇര്‍മ്മ രക്ഷിച്ചത് കൊടും ക്രിമിനലുകളെ; കാറ്റിനെ മറയാക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് 100ല്‍ പരം കൊടും ഭീകരര്‍

ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ദുരിതക്കയത്തിലാക്കിയ ഇര്‍മ കൊടുങ്കാറ്റിന്റെ മറവില്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചു. 47 പോലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്. സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണും എത്തും.

കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ള ബ്രിട്ടീഷുകാരെ കൊടുങ്കാറ്റിന്റെ കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും. 87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്.