വയനാട്ടില്‍ കടുവയിറങ്ങിയിട്ട് രണ്ടു ദിവസം; അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് ബത്തേരിയില്‍ ഹര്‍ത്താല്‍

സുല്‍ത്താന്‍ബത്തേരി: രണ്ട് ദിവസം മുമ്പ് വയനാട്ടില്‍ ചീരാല്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്ന കടുവ നാട്ടുകാരില്‍ ഒരാളെ ആക്രമിക്കാനും തുനിഞ്ഞു. കടുവ പകുതി കഴിച്ച പശുവിന്റെ ജഡവുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.

വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച താലൂക്ക് ഹര്‍ത്താല്‍ പൂര്‍ണമാണ്. വെള്ളിയാഴ്ച രാവിലെയാണ് കഴമ്പിലെ ആത്താര്‍ രാമകൃഷ്ണന്റെ വീട്ടിലെത്തിയ കടുവ പശുവിനെ കൊന്നു തിന്നത്. പിന്നീട് നാട്ടുകാരനായ ധനേഷിനു നേരെ ആക്രമിക്കാനടുത്തെങ്കിലും ഇദ്ദേഹം സാഹസികമായി രക്ഷപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ധനേഷിന് വീണ് പരിക്കേറ്റു. കഴിഞ്ഞ ദിവസം ചീരാല്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെണി വച്ചെങ്കിലും കടുവയെ പിന്നീട് കണ്ടത് മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള കഴമ്പിലാണ്.

പിന്നീട് വനം വകുപ്പും മയക്കുവെടി വിദഗ്ധരും കടുവയെ പിന്തുടര്‍ന്നെങ്കിലും കാര്യമുണ്ടായില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് പശുവിന്റെ ജഡവുമായി നമ്പിക്കൊല്ലിയില്‍ നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം നിര്‍ത്തിയത്. കടുവയെ പിടിക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഒപ്പം വനം വകുപ്പിന്റെ അനാസ്ഥയാണ് ഇടക്കിടെ കടുവ ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്ന് ആരോപിച്ച് ജനങ്ങളും പ്രതിഷേധത്തിലാണ്.