ചോദ്യം ചെയ്യലിന് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബിലെത്തി; നിര്‍ണ്ണായക വിവരങ്ങള്‍ തേടി പോലീസ്

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിന് നടന്‍ നാദിര്‍ഷാ ആലുവാ പോലീസ് ക്ലബ്ബിലെത്തി. കഴിഞ്ഞദിവസം ഹാജരായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷം നാദിര്‍ഷയെ വിട്ടയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷായോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്.

തിങ്കളാഴ്ചയാണ് ഹൈക്കോടതി നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷ ഫോണില്‍ അറിയിച്ചിരുന്നു.

എന്നാല്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നില്ല. നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസിലെ പ്രധാന തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളും നാദിര്‍ഷയില്‍ നിന്ന് അറിയാനാകും എന്നാണ് പോലീസ് കരുതുന്നത്.