മദ്രസയിലെ ജലസംഭരണിയില്‍ എലിവിഷം കലര്‍ത്തി ; ഒഴിവായത് വന്‍ദുരന്തം

ഉത്തര്‍പ്രദേശിലെ അലിഗഢിലെ മദ്രസയിലാണ് സംഭവം നടന്നത്. അഞ്ജാതരായ രണ്ടുപേരാണ് മദ്രസയിലെ ജലസംഭരണിയില്‍ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതു അവിടെയുള്ള ഒരു വിദ്യാര്‍ത്ഥി കണ്ടതിനെ തുടര്‍ന്നാണ്‌ വന്‍ദുരന്തം ഒഴിവായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തത്. മദ്രസയിലെ മുഹമ്മദ് അഫ്‌സല്‍ എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരായ രണ്ടു പേര്‍ ജലസംഭരണിയില്‍ എന്തോ കലര്‍ത്തുന്നതായി കണ്ടത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ കുട്ടിയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന്‍ അവര്‍ പോയതിനു ശേഷം ടാങ്കിനു സമീപമുണ്ടായിരുന്ന എലിവിഷത്തിന്റെ കൂട് എടുക്കുകയും അഫ്‌സല്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും പിന്നീട് നടത്തിയ പരിശോധനയില്‍ എലിവിഷമാണ് കലര്‍ത്തിയതെന്ന് കണ്ടത്തുകയുമായിരുന്നു. 3600 ഓളം വിദ്യാര്‍ഥികളാണ് ഈ മദ്രസയില്‍ പഠിക്കുന്നത്. കൃത്യസമയത്ത് വിദ്യാര്‍ത്ഥി ഇതു കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു വന്‍ ദുരന്തത്തിന് കാരണമായേനെ എന്ന് പറയപ്പെടുന്നു. മദ്രസയുടെ പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയാണ് സൊസൈ്റ്റിയുടെ ചെയര്‍പേഴ്‌സണ്‍.