ഇ പി ജയരാജിനെതിരായ ബന്ധു നിയമന കേസ് വിജിലന്‍സ് ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രി സഭയിലെ മുന്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണു വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് ഉപേക്ഷിക്കാന്‍ നീക്കം. കേസ് തുടരാനാവില്ലെന്നു വിജിലന്‍സ് ഇന്നു റിപ്പോര്‍ട്ട് നല്‍കിയേക്കും.

നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടും കേസ് അവസാനിപ്പിക്കുക എന്ന് തന്നെയാണ്. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.