ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു:കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19) കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു വാട്ട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് പിടിയിലായവരില്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവിനടുത്ത് കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണ് ശരത്തും കുടുംബവും താമസിക്കുന്നത്. ശരത്തിനെ വിട്ടു കിട്ടാന്‍ 50 ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ തങ്ങളുടെ അടുത്ത ലക്ഷ്യം ശരത്തിന്റെ സഹോദരിയെയാണെന്നും പൊലീസില്‍ അറിയിക്കരുതെന്നുമായിരുന്നു വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ അക്രമി സംഘം ആവശ്യപ്പെട്ടിരുന്നത്. ശരത്തിന്റെ സഹോദരിയുടെ മൊബൈലിലാണു സന്ദേശം വന്നത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിക്കുന്നത്.