കരച്ചില്‍ നിര്‍ത്താത്തതിനു ഒരു വയസുള്ള മകളെ അച്ഛന്‍ അഴുക്ക് ചാലില്‍ എറിഞ്ഞു കൊന്നു

കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതില്‍ കുപിതനായി അച്ഛന്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു. ഡെല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന്‍ റാഷിദ് ജമാലിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതേചൊല്ലി ഇയാള്‍ ഭാര്യയുമായി കലഹിക്കുകയും ചെയ്തു. തുടര്‍ന്ന് റാഷിദ് കുഞ്ഞിനെയും എടുത്ത് പുറത്തിറങ്ങിയ ഇയാള്‍ ഇറങ്ങുകയും അല്‍പം അകലെയുള്ള ഓവ് ചാലില്‍ എറിഞ്ഞ് കുഞ്ഞിനെ കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ എടുത്ത് കൊണ്ട് പോവുന്നത് കണ്ട റാഷിദ് ജമാലിന്റെ ഭാര്യ മോഫിയ ബീഗം ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി ഇയാള്‍ പോയ ഭാഗത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞിനെ ഓവുചാലിലേക്ക് എറിഞ്ഞിരുന്നു.

ഇയാള്‍ അമിതമായി മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ മര്‍ദിച്ച് അവശനാക്കിയിരുന്നു. ദുരന്തനിവാരണ സേന അധികൃതര്‍ സ്ഥലത്തെത്തി ബുധനാഴ്ച മുതല്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തി എങ്കിലും 56 മണിക്കൂറോളമെടുത്ത തിരച്ചിലിന് ശേഷം വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.