ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരായ അഴിമതി അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ, കേസിനാവശ്യമായ തെളിവുകളില്ലെന്നും കണ്ടെത്തല്‍

അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരായ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം കര്‍ണടക ഹൈക്കോടതി സ്റ്റേ ചെയ്തു.

അഴിമതി നിരോധന നിയമപ്രകാരം കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയത്.

എ.സി.ബിയുടെ പ്രാഥമിക അന്വേഷണത്തില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ച ശേഷം എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം നേരിട്ടത് എ.സി.ബിയുടെ ഉദ്ദേശശുദ്ധിക്ക് കരിനിഴല്‍ വീഴ്ത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ എ.സി.ബിയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് യെഡിയൂരപ്പ ആരോപിച്ചു. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ ആദായ നികുതി തിരച്ചില്‍ നടത്തിയതിനുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.