സംസ്ഥാന പെണ്‍വാണിഭ മാഫിയയുടെ തലസ്ഥാനമായി തിരുവനന്തപുരം ; പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ കണ്ണികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയയുടെ തലസ്ഥാനമായി തിരുവനന്തപുരം മാറുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ലെക്കാന്‍ഡോ എന്ന സൈറ്റ് വഴിയാണ് ഇടപാടുകള്‍ മുഴുവന്‍ നടക്കുന്നത് എന്നും. ഇതിലൂടെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പെണ്‍വണിഭക്കാര്‍ സജീവമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യക്കാരന്റെ ലൊക്കേഷന്‍ അനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ പറ്റുന്ന തരത്തില്‍ വലിയ ശൃംഖലയായി മാറിയിരിക്കുകയാണ് ലൊക്കാന്‍ഡോ. സംസ്ഥാനത്തില്‍ നിന്നുള്ളവരെയും ഒപ്പം മലേഷ്യ സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങലില്‍ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജീകരണങ്ങളാണ് സംഘത്തിനുള്ളത്. എന്നാല്‍ സൈറ്റിന് പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ പോലീസും സൈബര്‍ വിഭാഗവും നട്ടം തിരിയുകയാണ്.

ഉത്തരേന്ത്യന്‍ സ്ത്രീകളാണ് ലൊക്കാന്‍ഡോയുടെ പ്രധാന ആകര്‍ഷണം. സംഘത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഡോ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഒരു തുമ്പുപോലും കണ്ടെത്താന്‍ സാധിക്കുന്നില്ല. പോലീസ് വലയില്‍ അകപ്പെടുന്നവരെവല്ലാം സംഘത്തിന്റെ അവസാന കണ്ണികളാകുന്നതിനാല്‍ വിവരങ്ങളൊന്നും പോലീസിന് ലഭിക്കാറില്ല. ആലുവയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ പെണ്‍വാണിഭ സംഘത്തിന് ലൊക്കാന്‍ഡോയുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തലുകള്‍. ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ ടൂറിസ്റ്റ് ബസുകളില്‍ പെണ്‍കുട്ടികളെ കയറ്റി അയക്കും. ഇവരെ അതാത് ഇടങ്ങളില്‍ ഉള്ള ഫ്‌ലാറ്റുകളില്‍ പാര്‍പ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. വാട്‌സ്ആപ്പ് വഴി ഫോട്ടോ അയച്ചുകൊടുത്താണ് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശേഷം ഫ്‌ലാറ്റിന് പുറത്ത് വച്ച് ഡീല്‍ ഉറപ്പിക്കും. എന്നിട്ട് മാത്രമേ ഫ്‌ലാറ്റിലേക്ക് ഇടപാടുകാര്‍ക്ക് പ്രവേശനമുള്ളൂ. ആറുമാസം കൂടുമ്പോള്‍ ഫ്‌ലാറ്റ് മാറി കൊണ്ടിരിക്കുമെന്നും പോലീസ് പറയുന്നു.

ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ വീണ്ടും സജീവമാകുകയാണി ഇവരുടെ രീതി. നേരത്തെ പിടിക്കപ്പെട്ട പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുപോലെ സൈറ്റില്‍ ഒരേ നമ്പര്‍ സ്ഥിരമായി ഉപയോഗിക്കാതെ മാറിക്കൊണ്ടിരിക്കുന്നതാണ് ഇവരുടെ രീതി. തലസ്ഥാനത്ത് കഴക്കൂട്ടം, കോവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സംഘത്തിന്റെ ഭാഗമാണ്. കൂടാതെ തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങലില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യന്‍ യുവതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെടുന്നതായി വിവരമുണ്ടെന്നും പോലീസ് പറയുന്നു. പോക്കറ്റ് മണി കണ്ടെത്തുന്നതിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.