കുടുംബ വാഴ്ച ബിജെപിയുടെ പാരമ്പര്യമല്ല; രാഹുലിന് മറുപടിയുമായി അമിത്ഷാ, രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമം ബിജെപി ലക്ഷ്യം

കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.

ബി.ജെ.പി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. അവരുടെ ദാരിദ്ര്യ പ്രശ്‌നത്തിന് പരിഹാരം കാണുക, വിദ്യാഭ്യാസ പുരോഗതിയിലെത്തിക്കുക ഇതെല്ലാമാണ് ഞങ്ങളുടെ രാഷ്ട്രീയം. അല്ലാതെ കുടുംബവാഴ്ചാ രാഷ്ട്രീയമല്ലെന്നും അമിത് ഷാ പറഞ്ഞു.

പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സ്വച്ഛഭാരത്, ദാരിദ്ര്യ നിര്‍മാര്‍ജനം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയെല്ലാമാണ് ബി.ജെ.പി. മുന്നോട്ട് വെക്കുന്നത്.

അതുവഴി ജാതിപരമായതും, വര്‍ഗീയ പരമായതുമായ രാഷ്ട്രീയത്തെ ഇല്ലാതാക്കാമെന്നും ദേശീയ നിര്‍വാഹക സമതി യോഗം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു.