ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍

ദില്ലി: ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 13 മുഖ്യമന്ത്രിമാര്‍, 1400 എം.എല്‍.എ.മാര്‍, 337 പാര്‍ലമെന്റംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷര്‍ തുടങ്ങി 2500 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് യോഗം.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ആദ്യമായി ഇത്തവണ ദൂരദര്‍ശന്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. ജി.എസ്.ടി, നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം യോഗത്തിലുണ്ടാകും. യോഗത്തിനിടെ കേരള നേതാക്കളുമായി അമിത്ഷാ പ്രത്യേക ചര്‍ച്ച നടത്തിയേക്കും.

നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം. ആഭ്യന്തര വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവ്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടകം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ ഒരുക്കം. എന്നീകാര്യങ്ങളാകും ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക .

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക പ്രമേയം നിര്‍വാഹകസമിതി അംഗീകരിക്കും. മാന്ദ്യത്തിന്റെ പേരില്‍ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തികനില ഭദ്രമാണെന്ന വിലയിരുത്തലായിരിക്കും പ്രമേയത്തിന്റെ ഉള്ളടക്കം. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തുടക്കമിട്ട പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് നിര്‍വാഹകസമിതി യോഗത്തില്‍ സമാപനമാകും.