മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തു; സംഭവം കേരളത്തില്‍, മൃതദേഹം കണ്ടത് പന്തലില്‍

കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന് അച്ഛനോ,അമ്മയോ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് മലയാളി ഇത്രയും കാലം കേട്ടിട്ടുണ്ട്. എന്നാല്‍ മകളുടെ വിവാഹം മുടക്കാന്‍ ഒരു അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാനാവുമോ?…

എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് സംഭവം നടന്നത്. മുളന്തുരുത്തി കാരിക്കോട് കൂരാപ്പിള്ളി വീട്ടില്‍ കെ.പി. വര്‍ഗീസാണ് മകളുടെ വിവാഹം മുടക്കാനായി ആത്മഹത്യ ചെയ്തത്.

രണ്ട് വര്‍ഷമായി വര്‍ഗീസില്‍ നിന്നും ഭാര്യയും മക്കളും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളാണ് വര്‍ഗ്ഗീസിനുള്ളത്. ഇവര്‍ വര്‍ഗ്ഗീസില്‍ നിന്നും വഴക്കിട്ട് തുപ്പംപടിയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്.

ഇതിനിടെയാണ് മകളുടെ വിവാഹം ഉറപ്പിച്ചത്. തുപ്പംപടിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്. മകളുടെ വിവാഹ വാര്‍ത്ത അറിഞ്ഞത് മുതല്‍ വര്‍ഗ്ഗീസ് അസ്വസ്ഥനായിരുന്നു.

ഈ കല്യാണം മുടക്കുമെന്ന് ഈ പിതാവ് പലരോടും പറഞ്ഞു നടന്നിരുന്നതായി പരിചയക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. പിന്നീട് വിവാഹത്തിന്റെ തലേദിവസം രാവിലെ ഇയാളെ വിവാഹപ്പന്തലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കളോടും ഭാര്യയോടും ദേഷ്യമുണ്ടായിരുന്ന ഇയാള്‍ മകളുടെ വിവാഹം മുടക്കാനായിരിക്കും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.