ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിശദമായി വാദം കേള്‍ക്കണമെന്നും കോടതി

കൊച്ചി: യുവതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫീക്ക് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

യുവതികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ന്നാണു ഷെഫീക്ക് മുന്‍കൂര്‍ ജാമ്യം തേടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ 354 ാം വകുപ്പ് പ്രകാരമാണ് ഷെഫീക്കിനെതിരേ കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ 20ന് രാവിലെ 11.30ന് വൈറ്റില ജംഗ്ഷനില്‍ പോലീസ് വാച്ച് ടവറിന് സമീപം വച്ച് മൂന്നു സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അതീക്രൂരമായ മര്‍ദനം നടന്നത്. യൂബര്‍ ടാക്‌സി ഡ്രൈവറെ പൊതുനിരത്തിലിട്ട് പരസ്യമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവതികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസിന് കൈമാറിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതു വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.