രാജസ്ഥാനില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

രാജസ്ഥാനില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹി സ്വദേശിനിയായ 28 വയസുകാരി യുവതിയാണ് പരാതി നല്‍കിയത്. ബിക്കാനിറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30 ആയിരുന്നു സംഭവമെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ബികാനേറിലെ റിട്മല്‍സര്‍ പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. ജയ്പൂര്‍ ശ്യാം മന്ദിറിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എസ്‌യൂവി കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം അവര്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരുവരും പിന്നീട് മറ്റ് ആറ് പേരെ കൂടി വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി മാറി മാറി ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. അക്രമികളില്‍ രണ്ടുപേരുടെ വിവരം യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.