റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം;മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും ഹൈക്കോടതിയിലും കൊല്ലപ്പട്ടെ രാജീവ് പരാതി നല്‍കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്.

ഇനി ഭീഷണി ഉണ്ടാവുകയാണെങ്കില്‍ നെടുമ്പാശ്ശേരി എസ്‌ഐയേയും സിഐയേയും സമീപിക്കാവുന്നതാണെന്നും പോലീസ് ഇയാള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.
പാലക്കാട് ജില്ലയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട രാജീവും സി.പി.ഉദയഭാനും തമ്മിലുള്ള ബന്ധം.

ഭൂമിയിടപാടിന് ഉദയഭാനു അഡ്വാന്‍സ് തുകയായി 50 ലക്ഷം രൂപ രാജീവിന് നല്‍കി കരാര്‍ വച്ചു. എന്നാല്‍ ഈ വസ്തു ഇടപാട് നടന്നില്ല. ഉദയഭാനു പണം തിരിച്ച് ചോദിക്കുകയും തന്നെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് രാജീവ് ഹൈക്കോടതിയില്‍ സംരക്ഷണം തേടിയത്.

എന്നാല്‍ തന്നില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം രാജീവ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്പിക്ക് താന്‍ പരാതി നല്‍കി. ഇതില്‍ നിന്ന് ഒഴിവാകുന്നതിനാണ് രാജീവ് വ്യാജ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് സി.പി.ഉദയഭാനുവിന്റെ വിശദീകരണം.