മുഖത്ത് ദ്രാവകം തളിച്ച് മുടി മുറിച്ചെടുക്കും; ആക്രമണത്തിന്റെ സ്വഭാവം ഇങ്ങനെ, അക്രമികളെ കണ്ടെത്താനാകാതെ പോലീസ്

ജമ്മു: അജ്ഞാതര്‍ വീടുകല്‍ അധിക്രമിച്ച് കടന്ന് സ്ത്രീകളുടെ മുിടിമുറിക്കുന്നത് പതിവാകുന്നു. ഒരു ഡസനിലധികം സംഭവങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാവുകയും ചെയ്തതോടെ ആശങ്ക പടരുകയാണ്. ആക്രമികളെന്ന് കരുതി നിരപരാധികളെ ജനക്കൂട്ടം കൈകാര്യംചെയ്യുന്ന സംഭവങ്ങളുമുണ്ട്.

ഒറ്റക്കു താമസിക്കുന്ന സ്ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും. അജ്ഞാതര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒരു ദ്രാവകം മുഖത്ത് തളിക്കുകയും നിമിഷങ്ങള്‍ക്കകം മുടി മുറിക്കുകയുമാണ് ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുമ്പോഴേക്കും മുറിച്ച മുടി നിലത്ത് ഉപേക്ഷിച്ച് ആക്രമികള്‍ രക്ഷപ്പെടും.

നേരത്തേ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം അരങ്ങേറിയിരുന്നത്. ഒരാഴ്ചയിലധികമായി കുല്‍ഗാം ജില്ലയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനന്ത്‌നാഗ് ജില്ലയില്‍ നയീ ബസ്തി മേഖലയിലെ നന്ദ മൊഹല്ലയില്‍ 15കാരിയും അതിക്രമത്തിന് ഇരയായി. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്നുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കശ്മീര്‍ റേഞ്ച് ഐ.ജി മുനീര്‍ ഖാന്‍ പറഞ്ഞു.

പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നയീ ബസ്തിയിലെ തിരക്കേറിയ ഖന്നബാല്‍പഹല്‍ഗാം റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച ശ്രീനഗര്‍ജമ്മു ദേശീയപാതയും ഉപരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആക്രമികളെന്ന് കരുതി രണ്ടു യുവാക്കളെ ജനങ്ങള്‍ മര്‍ദിച്ചെങ്കിലും ഇവര്‍ നിരപരാധികളാണെന്ന് വ്യക്തമായി.