‘പപ്പയുടെ മാലാഖ’ ഹണിപ്രീത് ഹരിയാന പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഹരിയാന പൊലീസിന് കസ്റ്റഡിയില്‍. ഹണിപ്രീത് ഉടന്‍ കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ഒരഭിമുഖത്തില്‍ ഹണി പ്രീത് വ്യക്തമാക്കിയിരുന്നു.

ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാല്‍സംഗ കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരയെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഹണിപ്രീത്. ഗുര്‍മീതിനെ കോടതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ശ്രമിച്ചുവെന്ന് ആരോപണമുണ്ട്.

പൊലീസ് അന്വേഷണം തനിക്ക് നേരെ തിരിയുന്നുവെന്ന് മനസിലാക്കിയ ഹണിപ്രീത് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു.

നേരത്തെ,അനുയായിയെ ബലാല്‍സംഗ ചെയ്ത കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത്  റാം റഹീമിനെ കഴിഞ്ഞ ഓഗസ്റ്റ് 28-ന് പ്രേത്യേക സി.ബി.ഐ കോടതി തടവ് ശിക്ഷ വിധിച്ചിരിന്നു.