ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ചു; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

ശ്രീനഗറില്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ബി.എസ്. എഫ് ക്യാംപില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അതിര്‍ത്തി രക്ഷാസേനയിലെ ഒരു എ.എസ്.ഐ മരിച്ചു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ക്യാമ്പിനുള്ളില്‍ കടന്നവരില്‍ ഒരു ഭീകരനെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.ഇയാളെ പിടികൂടാനുള്ള ഓപ്പറേഷന്‍ തുടരുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

പുലര്‍ച്ചെ നാലുമണിക്കാണ് ശ്രീനഗറില്‍ വിമാനത്താവളത്തിന് തൊട്ടടുത്ത് തന്ത്രപ്രധാന മേഖലയിലെ ബി.എസ്.എഫ് നൂറ്റിയെമ്പത്തിരണ്ടാം ബറ്റാലിയന്‍ ക്യാംപിനു നേരെ ഭീകരാക്രമണം നടന്നത്. ക്യാംപിനുള്ളില്‍ കടന്ന ഭീകരര്‍ അഡ്മിന്‍ ഓഫീസ് കെട്ടിടത്തില്‍ കയറിയ ശേഷം ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തി രക്ഷാസേന പ്രത്യാക്രമണം നടത്തി. കരസേനയും ജമ്മുകശ്മീര്‍ പോലീസും ഓപ്പറേഷനില്‍ ഉടന്‍ പങ്കുചേര്‍ന്നു. വ്യോമത്താവളം അടുത്തായതിനാല്‍ അവിടേക്ക് ഭീകരര്‍ കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു.

ആക്രമണത്തെതുടര്‍ന്ന് അടച്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ ആറു മണിക്കൂറിന് ശേഷമാണ് വ്യോമഗതാഗതത്തിന് അനുവാദം നല്കിയത്. വിമാനത്താവളവും വ്യോമത്താവളവും ഉള്ള ശ്രീനഗറില്‍ നാല് തട്ട് സുരക്ഷയുള്ള മേഖലയില്‍ ഭീകരര്‍ കടന്നത് ആഭ്യന്തരമന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്.ആക്രമണം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.