ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി; എല്ലാ പഴുതുമടച്ച ശേഷം മതിയെന്നുറച്ച് അന്വഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന സൂചന നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ദിലീപിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ല. കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ബെഹ്‌റ പറഞ്ഞു. കോടതിയാണു ജാമ്യം നല്‍കിയത്. അത് അംഗീകരിക്കുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഡി.ജി.പി വ്യക്തമാക്കി.

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ജയിലിലായ ശേഷം ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാമത്തെ ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്. മുമ്പ് രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഈയാഴ്ചതന്നെ അന്വഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. അതിനാല്‍, എല്ലാ പഴുതുമടച്ച ശേഷം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം നീങ്ങുന്നത്.