പ്രഥ്വിയെ പോലുള്ളവരെ പ്രീണിപ്പിക്കാന്‍ മമ്മൂട്ടി ശ്രമിച്ചു; ദിലീപിനെ പുറത്താക്കാന്‍ കാരണം ഇത്, കെബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍ രംഗത്തെത്തി.

അറസ്റ്റിലായതിനു പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെയാണ് അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്‌കുമാര്‍ പരസ്യമായി വിമര്‍ശിച്ചത്.

അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നുമാണ് താന്‍ കരുതുന്നതെന്നും ഗണേഷ്‌കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

” ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്‌പെന്റ് ചെയ്യാം. അതും അസോസിയേഷന്‍ രൂപം കൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം. അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നു. അദ്ദേഹം പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന് ഇനി ദിലീപിന് തീരുമാനിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനിലും ചേരില്ല. ദിലീപിന് ശക്തമായി നിലകൊണ്ട് സിനിമയില്‍ മുന്നോട്ടുപോകാം ”. കെ.ബി. ഗണേഷ് കുമാര്‍

ദിലീപ് നിരപരാധിയാണെന്ന് ആദ്യ അമ്മ യോഗത്തിലുള്‍പ്പെടെ നിലപാടെടുത്ത വ്യക്തിയാണ് ഗണേഷ്‌കുമാര്‍.ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ ദിലീപിനെതിരെ സിനിമാ രംഗത്ത് നിന്നു തന്നെ ഗൂഢാലോചന നടന്നു എന്നുള്ളതിന്റെ വസ്തുതകളാണ് മറനീക്കി പുറത്തു വരുന്നത്.