1500 കോടി തരൂ… പെട്രോള്‍ വില കുറയ്ക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രം വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാമെന്നു മന്ത്രി ടി.എം. തോമസ് ഐസക്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമാണുണ്ടാകുക. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോടു കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല. പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം.

വേണ്ടത്ര തയാറെടുപ്പു നടത്താതെയാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു. അതു കൊണ്ടാണ് മുന്നോട്ടു വച്ച കാല്‍ ഒരടി പിന്നോട്ടു വച്ച് തിരുത്തലുകള്‍ക്ക് തയാറായത്. കേരളം തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.