സ്‌കൂള്‍ ബസ് മുതല്‍ ബാഗ് വരെ കാവിയില്‍ മുക്കി യോഗി സര്‍ക്കാര്‍; യുപിയില്‍ സര്‍വ്വവും കാവി മയം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് മുതല്‍ സ്‌കൂള്‍ ബാഗ് വരെ കാവി നിറത്തില്‍ മുക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. ഗ്രാമീണ മേഖലയില്‍ സര്‍വീസ് നടത്തുന്നതിനായി, സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 കാവി ബസുകളാണ് യോഗി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജില്‍ മൊത്തം കാവി കര്‍ട്ടന്‍, കാവി ബലൂണുകള്‍.കാണ്‍പൂരിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ബസുകള്‍ക്ക് കാവി പെയിന്റടിച്ചത്.

തീര്‍ന്നിട്ടില്ല, ഇത്തരത്തില്‍ കാവി നിറത്തിലുള്ള കൂടുതല്‍ ബസ്സുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ ബുക്ക് ലൈറ്റുകളും കാവി നിറത്തിലാണ് പുറത്തിറക്കുന്നത്. നേരത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ സമാജ് വാദി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നത്, യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ ഫോട്ടോ പതിച്ച സ്‌കൂള്‍ ബാഗുകളായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ കസേരയിലും കാര്‍ സീറ്റിലും കാവി ടവലിട്ട് തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സംസ്ഥാനത്തെ നഗരങ്ങളെ കാവിയില്‍ മുക്കുന്ന താരത്തി എത്തി നില്‍ക്കുന്നത്.

മന്ത്രിമാരുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും നമ്പറുകള്‍ അടങ്ങുന്ന, ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറത്തിറക്കിയ ഡയറിക്ക് കാവി നിറം. ജനസംഘം നേതാവായിരുന്ന ദീന്‍ദയാന്‍ ഉപാദ്ധ്യായ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങളാണ് ഡയറിയിലുള്ളത്.