ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്

ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 279 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒന്നാം വിക്കറ്റില്‍ 282 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തിയായിരുന്നു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ഏകദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നേടുന്ന ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ദക്ഷിണാഫ്രിക്കയുടേത്.

കിംബേര്‍ലിയിലെ ഡയമണ്ട് ഓവലില്‍നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 279 എന്ന വിജയലക്ഷ്യം, ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്(168), ഹാഷിം അംല(110) എന്നിവരുടെ സെഞ്ചുറി മികവില്‍
ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു. ഇതോടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സഖ്യം എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാനും ഡി കോക്ക്അംല സഖ്യത്തിനു സാധിച്ചു.

112 പന്തില്‍നിന്ന് എട്ടു ബൗണ്ടറിയുടെ സഹായത്തോടെയായിരുന്നു അംല 110 റണ്‍സ് നേടിയത്. അതേസമയം, 145 പന്തില്‍നിന്ന് 21 ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ 26 ഏകദിന സെഞ്ചുറിഎന്ന റെക്കോര്‍ഡും അംല സ്വന്തം പേരില്‍ കുറിച്ചു.