കേരളത്തിലെ ഗ്രൂപ്പുകളി വ്യക്തി താല്‍പര്യത്തിനു വേണ്ടി മാത്രം;ആശയപരമായുള്ളതല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കെ.പി.സി.സി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് കേരളത്തിലെ ഗ്രൂപ്പുകള്‍ നിലകൊള്ളുന്നതെന്നും, ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി അംഗങ്ങളുടെ പട്ടിക തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി നിലപാട് കടുപ്പിച്ചത്. കേരളത്തിലെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമായുള്ളതല്ല. വ്യക്തിപരമായുള്ളതാണ്. ആവശ്യം വരുമ്പോള്‍ ഒരുമിച്ചുനിന്നു മറ്റുള്ളവരെ ഒഴിവാക്കലാണു പ്രബല ഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. മൂന്നാം തവണ പുതുക്കി നല്‍കിയ കെ.പി.സി.സി പട്ടികയിലും ഗ്രൂപ്പ് അതിപ്രസരമുണ്ടെന്നും തന്നെ സന്ദര്‍ശിച്ച എം.പിമാരോടും തിരഞ്ഞെടുപ്പു കമ്മിറ്റി അധ്യക്ഷനോടും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കെ.പി.സി.സി പട്ടികയുടെ കാര്യത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. പട്ടിക സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു പ്രവര്‍ത്തക സമിതിയംഗം ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. ഗ്രൂപ്പുകളിച്ചുള്ള കെ.പി.സി.സി പട്ടിക അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.