താജ്മഹലില്‍ ശിവപൂജയ്ക്ക് അനുമതി വേണമെന്ന് സംഘപരിവാര്‍

താജ്മഹലില്‍ മുസ്ലീങ്ങള്‍ നിസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് ശിവ പൂജ നടത്താന്‍ അനുമതി നല്‍കണം എന്ന ആവശ്യവുമായി സംഘപരിവാര്‍ രംഗത്ത്. ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് വിചിത്രമായ ആവശ്യമുന്നയിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് താജമഹലില്‍ നമാസ് നടത്താനുള്ള അനുമതി പിന്‍വലിക്കണമെന്നു ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു. നമാസ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അത് പ്രണയത്തിന്റെ സ്മാരകമല്ലെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുംമ്താസ് മരിച്ച് നാലുമാസത്തിനകം ഷാജഹാന്‍ ചക്രവര്‍ത്തി വേറം വിവാഹം കഴിച്ചിരുന്നുവെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. തങ്ങള്‍ താജമഹലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് പിന്നീട് സ്മാരകങ്ങളായോ മറ്റ് കെട്ടിടങ്ങളായോ മറ്റ് കെട്ടിടങ്ങളായോ മാറ്റപ്പെട്ട പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ പറയുന്നു. ആര്‍എസ്എസ് ചരിത്ര ഗവേഷണ പ്രസ്ഥാനമാണ് അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി എന്നാണു പറയപ്പെടുന്നത്. എന്നാല്‍ ചരിത്രം വളച്ചൊടിച്ചു ദേശീയ കാഴ്ചപ്പാടോടെ മാറ്റങ്ങള്‍ വരുത്തുക അല്ലേല്‍ തിരുത്തിയെഴുതുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.