മോഹന്‍ലാലിന്റെ ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തിയ ആരാധകനെ പോലീസ് കൈയ്യോടൊ പൊക്കി; ലാലിനോടുള്ള കടുത്ത ആരാധനകൊണ്ട് ചെയ്തതാണത്രേ

കണ്ണൂര്‍: മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മൂത്ത യുവാവ് ലാലിന്റെ പുതിയ ചിത്രം ‘വില്ലന്‍’ ആദ്യഷോ കാണാന്‍ കൊച്ചുവെളുപ്പിനെ തീയറ്ററിലെത്തി. പടംതുടങ്ങികഴിഞ്ഞപ്പോള്‍ മോഹന്‍ ലാലിന്റെ മാസ്സ് ലുക്കും, പഞ്ച് ഡയലോഗൊക്കെയായപ്പോള്‍ യുവാവിന് ആവേശമടക്കാനായില്ല. ആവേശം തലയ്ക്കു പിടിച്ചപ്പോള്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു തിയറ്ററിനുള്ളിലിരുന്നു ‘പടംപിടുത്തം’ തുടങ്ങി . ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട വിതരണക്കാരുടെ പ്രതിനിധി നേരെ പോലീസിനെ അറിയിചതിനെത്തുടര്‍ന്നു പോലീസെത്തി യുവാവിനെ കൈയ്യോടെ പൊക്കി.

മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണു മോഹന്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രം തിയ്യറ്ററിനുള്ളിലിരുന്ന് മൊബൈലില്‍ പകര്‍ത്തിയതിന് കുടുങ്ങിയത്. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ പടം ഇന്നായിരുന്നു റിലീസ്. രാവിലെ എട്ടിനു കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു.

നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തില്‍ ആവേശം മൂത്ത് മൊബൈലില്‍ പകര്‍ത്തിയത്. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്റെ പ്രതിനിധി കയ്യോടെ പിടിച്ചു പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

ചെമ്പന്തൊട്ടിയില്‍ നിന്നു പുലര്‍ച്ചെ പുറപ്പെട്ടാണു യുവാവു നഗരത്തിലെത്തിയത്. ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും, പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും ശ്രമിച്ചല്ല ഇങ്ങനെ ചെയ്തതെന്നും യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞതായി പോലീസ് പറയുന്നു.