ലേഡീസ് ഹോസ്റ്റലിനു മുന്‍പില്‍ രാത്രി എസ്‌ഐയുടെ ‘ഷോ ഓഫ്’; ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂര മര്‍ദനം

കോഴിക്കോട്: വനിതാ ഹോസ്റ്റലിനുമുന്നില്‍ രാത്രി എസ്.ഐ കറങ്ങി നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയ്ക്കാണ് എസ.ഐയുടെ ക്രൂര മര്‍ദനമേറ്റത്. സംഭവത്തെ കുറിച്ച് ഡി.ജി.പി കോഴിക്കോട് കമ്മിഷണറോട് വിശദീകരണം തേടി.

രാത്രി സമയത്ത് വനിതാ ഹോസ്റ്റലിനു മുന്നില്‍ മെഡിക്കല്‍ കോളജ് എസ്.ഐയെ സംശയമുളവാക്കുന്ന രീതിയില്‍ കണ്ടത് പുരുഷോത്തമന്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്എസ്.ഐ പുരുഷോത്തമനെ മര്‍ദിക്കുന്നതു കണ്ടാണ് മകന്‍ അജയ് എത്തിയത്. ഇതോടെ എസ്.ഐ അജയ്‌യെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അജയ്‌യുടെ നെഞ്ചിലും മുഖത്തിനു നേര്‍ക്കും എസ്.ഐ കൈ ചുരുട്ടി ഇടിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്.ഐക്കെതിരെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്ന് അജയ്‌യുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് എസ്.ഐ നല്‍കുന്ന വിശദീകരണം.