പണമെടുക്കാന്‍ ആളില്ല; എ റ്റി എമ്മുകള്‍ പൂട്ടുന്നു

നാലുവര്‍ഷംമുമ്പുവരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4ശതമാനംവീതം കൂടുക ആയിരുന്നു പതിവ്. എന്നാല്‍ ജനങ്ങള്‍ പണംതേടി എടിഎമ്മുകളിലെത്തുന്നകാലം കഴിയുകയാണ്. അതിന് വ്യക്തമായ തെളിവായി കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി പൂട്ടിയത് 358 എടിഎമ്മുകള്‍.

നോട്ട് നിരോധനത്തിനുശേഷം ജനങ്ങളുടെ എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതും, എടിഎം പരിപാലന ചെലവ് കൂടിയതുമാണ് ഇതിന് കാരണം. മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളില്‍ 35 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറിക്ക് 40,000 രൂപവരെയാണ് പ്രതിമാസം വാടകയിനത്തില്‍മാത്രം ചെലവുവരുന്നത്. ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇത് 8000 രൂപമുതല്‍ 15,000 രൂപവരെയാണ്. ഇതിനുപുറമെയാണ് സുരക്ഷാ ജീവനക്കാരനുള്ള ചെലവ്, കറന്റ് ബില്ല് മുതലായ പരിപാലന ചെലവുകള്‍. ഇതിനെല്ലാംകൂടി 30,000 രൂപ മുതല്‍ ഒരു ലക്ഷംരൂപവരെ ചെലവുവരുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയുള്ള എസ്ബിഐ ഈവര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍നിന്ന് 59,200ആയി കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കാകട്ടെ 10,502ല്‍നിന്ന് 10,083ആയും എച്ച്ഡിഎഫ്സി ബാങ്ക് 12,230ല്‍നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണംകുറച്ചു.