ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജെസവാഡ സ്വദേശിയായ കര്‍ഷകന്‍ രമാസുവാണ് പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം വരുന്ന ആദിവാസികളാണ് മാര്‍ച്ച് നടത്തിയത്. ധഹോദ് ജെസവാഡയില്‍ പൊലീസ് കസ്റ്റഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്ന് ഉണ്ടായ പ്രധിഷേധ മാര്‍ച്ചിലാണ് സംഭവം.

കനേശ് ഗമാര എന്നയാളാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചാകേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരിച്ചു. തുടര്‍ന്ന് മൃതദേഹവുമായി ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധിച്ചെത്തുകയായിരുന്നു.

കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.