അമിത് ഷായ്ക്ക് പിന്നാലെ അജിത്‌ഡോവലും; മകന്റെ കമ്പനിക്കു വിദേശ സഹായം, ബിജെപി വീണ്ടും പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി:ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തു വിട്ട ‘ദ് വയര്‍’ വാര്‍ത്താ സൈറ്റ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ ‘ഇന്ത്യ ഫൗണ്ടേഷന്‍’ എന്ന സംഘടനയ്ക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍നിന്നു സംഭാവന ലഭിക്കുന്നുവെന്നാണ് ദി വയറിന്റെ മുഖ്യ ആരോപണം.

രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷന്‍. ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരുമുണ്ട്.

ആരോപണങ്ങള്‍ ബി.ജെ.പിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതെ സമയം ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘വയര്‍’ ഉന്നയിക്കുന്ന മുഖ്യ ആരോപണങ്ങള്‍ ഇവയാണ്:

* ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഭരണച്ചുമതലയില്‍ പ്രതിരോധമന്ത്രിയും ഭാഗമാകുന്നതു ‘താല്‍പര്യങ്ങളുടെ സംഘര്‍ഷം’ സൃഷ്ടിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു.

* ഫൗണ്ടേഷന്‍ നടത്തിയ സെമിനാറുകളില്‍ ചിലതു സ്‌പോണ്‍സര്‍ ചെയ്തവരുടെ കൂട്ടത്തില്‍ ബോയിങ് കമ്പനിയുണ്ട്. ബോയിങ്ങില്‍നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ബോയിങ്ങില്‍നിന്നു സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നതു ദുരൂഹം.

* ആയുധ–വ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്. എത്ര തുക ഇത്തരത്തില്‍ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ല.

* ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും നയതീരുമാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു ശൗര്യ ഡോവല്‍ മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനയുടെ ഇത്തരം സ്വാധീനം രാജ്യതാല്‍പര്യവുമായി സംഘര്‍ഷം സൃഷ്ടിക്കുന്നു.

* വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഫറന്‍സുകളും പരസ്യവും ജേണല്‍ ്രപസിദ്ധീകരണവുമാണു വരുമാനമാര്‍ഗമെന്നു ശൗര്യ ഡോവല്‍ പറയുന്നു. എന്നാല്‍, ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ജേണലില്‍ കാര്യമായ പരസ്യങ്ങള്‍ ഉള്ളതായി കാണുന്നില്ല.

* ഓഹരി രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സിയസ് കാപ്പിറ്റല്‍ എന്ന കമ്പനി നടത്തിയിരുന്ന ശൗര്യ കഴിഞ്ഞ വര്‍ഷം തന്റെ കമ്പനിയെ ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ലയിപ്പിച്ചു. സൗദി രാജകുടുംബാംഗമാണു ജെമിനി സര്‍വീസസിന്റെ ചെയര്‍മാന്‍. ഏഷ്യന്‍ വികസ്വര രാജ്യങ്ങളില്‍ വിദേശ സമ്പന്ന രാജ്യങ്ങളുടെ മൂലധന നിക്ഷേപങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു ജെമിനി. ഇതും താല്‍പര്യ സംഘട്ടനമുണ്ടാക്കുന്നതാണ്.