ഹാദിയ വീട്ടില്‍ പൂര്‍ണ്ണ സുരക്ഷിത; സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍

വൈക്കം:ഹാദിയയ്ക്കു വീട്ടില്‍ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷ രേഖ ശര്‍മ. ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും വീട്ടിലെ അന്തരീക്ഷത്തില്‍ ഹാദിയ സന്തോഷവതിയാണെന്നും രേഖ ശര്‍മ പറഞ്ഞു. ഹാദിയയെ വൈക്കത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ഹാദിയയുമായി രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങള്‍ ആരോപിക്കും പോലുള്ള മനുഷ്യവകാശ ലംഘനങ്ങളൊന്നും ഹാദിയ വിഷയത്തില്‍ നടന്നിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചര്‍ച്ചയായില്ലെന്നും 27നു കോടതിയില്‍ ഹാജരാകുമ്പോള്‍ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശര്‍മ അറിയിച്ചു.

മൂന്നു ദിവസം കേരളത്തില്‍ തങ്ങുന്ന രേഖ ശര്‍മ്മ, സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും കാണുന്നുണ്ട്. ഐ.എസ് കെണിയില്‍പെട്ടു സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കാണും. എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല.

ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷന്‍ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആര്‍ക്കും നേരില്‍ കാണമെന്നു രേഖ ശര്‍മ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തും.