എന്നെ പൊങ്കാല ഇട്ടപ്പോള്‍ ഒരു ഹിന്ദുവിന്റെയും രക്തം തിളച്ചില്ല ; ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണം എന്ന വര്‍ഗീയവിഷം ചീറ്റുന്ന ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി

കോഴിക്കോട് : വര്‍ഗീയവിഷം ചീറ്റുന്ന കടുത്ത പരാമര്‍ശവുമായി പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി. ഒരു ആര്‍.എസ്.എസ് സംഘപരിവാര്‍ രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് ശത്രുക്കള്‍ക്ക് എതിരെയുള്ള മേജര്‍ രവിയുടെ കലാപാഹ്വാനം. ഗ്രൂപ്പില്‍ നിന്നും ചോര്‍ന്ന ശബ്ദരേഖ ദേശാഭിമാനി ഓണ്‍ലൈന്‍ എന്ന യൂ ട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി മുന്നറിയിപ്പ് നല്‍കുന്നു. താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞ് തുടങ്ങുന്ന സംസാരത്തിലാണ് സംസ്ഥാനത്ത് ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്യുന്നത്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും.

ഇതുവരെ ഞാനൊറ്റക്കായിരുന്നു. എന്നാല്‍ ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും മേജര്‍ രവി പറയുന്നു. താന്‍ പറയുമ്പോഴൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. ഇനി ഒറ്റപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളക്കുന്നത് കണ്ടില്ല. എനിക്ക് പിന്തുണയുമായി ഒരു ഹിന്ദുവും രംഗത്തും വന്നില്ല. അത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്നായിരുന്നു എല്ലാവരുടേയും ഭാവം. എന്നാല്‍ എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നു.