സരിതയുടെ പരാതി നിലനില്‍ക്കില്ല; കേസെടുത്താല്‍ എഫ്ഐആര്‍ റദ്ദാക്കപ്പെടാം, സോളര്‍ റിപ്പോര്‍ട്ടില്‍ ഉടന്‍ കേസെടുക്കില്ല

തിരുവനന്തപുരം: സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സരിത എസ് നായരുടെ ലൈംഗിക പീഡനപരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം.ഇതിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് ഉമ്മന്‍ ചാണ്ടിക്കും ആരോപണ വിധേയരായ മറ്റ് നേതാക്കള്‍ക്കെതിരെയും ഉടന്‍ കേസെടുത്തേക്കില്ല.

സരിതയുടെ മൊഴി പരിശോധിച്ചാല്‍ മനസിലാകുക ലൈംഗിക ബന്ധം ഉഭയകക്ഷി ബന്ധപ്രകാരമായിരുന്നുവെന്നാണ്. കേസെടുത്താല്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നുമാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ചു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടാല്‍ മാത്രം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നറിയിച്ച പസായത്ത്, അഴിമതിക്കേസില്‍ നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി. സരിതയുടെ കത്തില്‍ അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കുന്നതാണു നല്ലതെന്നും നിയമോപദേശത്തില്‍ പറയുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുറ്റത്തിനു മാനഭംഗക്കേസും റജിസ്റ്റര്‍ ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം 11നു ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു ഇത്. അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമാണ് ഇതു സംബന്ധിച്ച ഉപദേശം നല്‍കിയത്.

അതിനിടെ, നിയമസഭയില്‍ വ്യാഴാഴ്ച ഹാജരാക്കുന്ന സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ അച്ചടിക്കായി നിയമവകുപ്പ് തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഏല്‍പിച്ചു. 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് എം.എല്‍.എമാര്‍ക്കു നല്‍കുന്നത്.