മന്ത്രി തോമസ് ചാണ്ടിയെ കയ്യൊഴിഞ്ഞ് സിപിഎം: രാജി ഉടനെന്ന് സൂചന

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സി.പി.എമ്മും കൈയൊഴിയുന്നു. സാഹചര്യം ഗൗവമുള്ളതാണെന്നും മന്ത്രിക്കെതിരായ ആരോപണത്തില്‍ പ്രതികൂലമായ നിയമോപദേശം ലഭിച്ചാല്‍ സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സി.പി.എം രാജി ആവശ്യപ്പെടില്ല.രാജിവെയ്ക്കുന്ന കാര്യം എന്‍.സി.പിയും തോമസ് ചാണ്ടിയും തീരുമാനിക്കണമെന്ന് സി.പി.എം അദ്ദേഹത്തെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാല്‍ കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍ റിപ്പോര്‍ട്ട് കൂടെ വന്നതോടെ,തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.

വിഷയത്തില്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമര്‍ശവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സി.പി.എം നിര്‍ബന്ധിതരായത്.