ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പായി; ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍

കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ ആണെന്നും തികച്ചും വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.

മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍, മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെതിരെ കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയായ യുവതി തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ് പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഹര്‍ജി പിന്‍വലിച്ചു.

ഇതേ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്ന് കാണിച്ചാണ് ഹര്‍ജിയി നല്‍കിയിരിക്കുന്നത്. സ്വകാര്യ അന്യായമായതിനാല്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

മന്ത്രിയായിരുന്ന ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച വിവാദമായ കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായി രിക്കുന്നത്. സ്വകാര്യചാനല്‍ പുറത്തുവിട്ട സംഭാഷണം ഫോണ്‍ കെണിയാണെന്ന്അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.