ദിലീപിന് എട്ടിന്റെ പണിയുമായി പോലീസ്; ജാമ്യവ്യവസ്ഥ ലങ്കിച്ചു എന്നാരോപണം

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന പോലീസിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതായി സൂചന. കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസില്‍ സാക്ഷിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധായകന്‍ നാദിര്‍ഷയുമായി ദിലീപ് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയതിന് പിന്നിലും ദിലീപാണെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയിൽ പരാതി നല്‍കിയതും ജാമ്യ വ്യവസ്ഥ ലംഘനമാണെന്ന് പോലീസ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കഴിഞ്ഞ മാസം കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജയില്‍ മോചിതനായ ദിലീപ്, നാദിര്‍ഷയുമായി കൂടിയാലോചന നടത്തി. ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപ് ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്.