ബിജെപി സര്‍ക്കാറിനെ പരസ്യമായി വെല്ലുവിളിച്ച് ആദിവാസി നേതാവ്; പശുവിനെ ബലി നല്‍കും, തടയാമെങ്കില്‍ കാണട്ടെയെന്ന് വെല്ലുവിളി

റാഞ്ചി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ അക്രമമഴിച്ചു വിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിച്ചു കൊണ്ട് ഗോബലി നല്‍കുമെന്ന് ആദിവാസി നേതാവ്.
ഗോത്രവര്‍ഗ്ഗക്കാരുടെ ആചാരപ്രകാരം ഫെബ്രുവരി 17-ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ജാര്‍ഖണ്ഡിലെ ഒരു ആദിവാസി നേതാവാണ് പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്.

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബന്ദു ടിര്‍ക്കിയാണ് ബി.ജെ.പി സര്‍ക്കാരിനെ ചൊടിപ്പിച്ചുകൊണ്ട് ഗോബലി നല്‍കുമെന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളിയുമായി ടിര്‍ക്കി രംഗത്തെത്തിയത്.

ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്.
എന്നാല്‍,പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടിര്‍ക്കി ചൂണ്ടിക്കാട്ടുന്നു.കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിതെന്നും, ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നതെന്നും ടിര്‍ക്കി വ്യക്തമാക്കി.

പരമ്പരാഗതമായ ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം കണ്ടില്ലെന്ന് നാറ്റിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.
ഫെബ്രുവരി 17-ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിയ്ക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കുമെന്നും, ഇതു തടയാന്‍ ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും, ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനുസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നും, ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി തുറന്നടിച്ചു. ഗോസംരക്ഷണത്തെ ഉദ്ഘോഷിക്കുന്ന ബി.ജെ.പിയ്ക്ക് ഗോത്ര നേതാവിന്റെ ഈ തുറന്ന വെല്ലുവിളി വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.