ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി; രാജി അനിവാര്യമെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം

കായല്‍ കൈയേറ്റ വിഷയത്തില്‍ കടുത്ത വിമര്ശനങ്ങളുണ്ടായിട്ടും ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാതെ തോമസ് ചാണ്ടി. രാവിലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

ഹര്‍ജി അപൂര്‍ണ്ണമാണ് എന്ന് ചൂണ്ടിക്കാണിച്ച കോടതി അനുചിതമെന്ന ഉത്തരവിട്ടു തള്ളുമെന്നും വേണമെങ്കില്‍ പിനാവലിക്കാമെന്നും തോമസ് ചാണ്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കോടതിന് ചേര്‍ന്നപ്പോഴുജ്മ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാതെ വ്യക്തി എന്ന നിലക്കാണ് കോടതിയെ സമീപിച്ചതെന്നാണ് തോമസ് ചാണ്ടി വാദിക്കുന്നത്.

അതെ സമയം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം നേതാക്കള്‍ രാജിആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് എക്സക്യൂട്ടീവ് യോഗം നടക്കാനിരിക്കെയാണ് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.