ബി ജെ പിയുടെ ‘പപ്പു’ പ്രയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പരസ്യങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിന്റെ സ്‌ക്രിപ്റ്റ് മീഡിയ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴാണ് ബി ജെ പിയുടെ പപ്പു എന്ന പ്രയോഗത്തില്‍ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തിയത്.ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും ‘പപ്പു’ എന്ന പ്രയോഗം നീക്കാന്‍നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ‘പപ്പു’ എന്ന് പ്രയോഗിക്കുന്നത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയോഗത്തിനെതിരെ കമ്മീഷന്‍ രംഗത്തുവന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനാണ് എതിരാളികള്‍ പപ്പു എന്ന വാക്കുപയോഗിക്കുന്നത്.

തീരുമാനം പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടങ്കിലും കമ്മിറ്റി ആവശ്യം തള്ളി. അതുകൊണ്ട് പപ്പു എന്ന പ്രയോഗം നീക്കം ചെയ്ത് പുതിയ സ്‌ക്രിപ്റ്റ് ഉടന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിശദീകരിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കീഴിലുള്ള മീഡിയ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രചരണ പരസ്യത്തില്‍ നിന്നും പപ്പു പ്രയോഗം നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ പരസ്യ സ്‌ക്രിപ്റ്റിന് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയില്ല. അതേസമയം ഇലക്ട്രോണിക് പരസ്യം ആരെയും ഉദ്ദേശിച്ച് ഉണ്ടാക്കിയതല്ലെന്നും അതിന് വ്യക്തികളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും ബിജെപി വക്താക്കള്‍ പ്രതികരിച്ചു.