രഞ്ജി: കേരളത്തിന് അട്ടിമറി ജയം; സൗരാഷ്ട്രയെ തകര്‍ത്തത് 309 റണ്‍സിന്, നോക്ക്ഔട്ട് പ്രതീക്ഷ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. വിജയത്തോടെ കേരളം നോക്ക്ഔട്ട് പ്രതീക്ഷ സജീവമാക്കി.ആദ്യ ഇന്നിങ്സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയ ശേഷം വന്‍ തിരിച്ചുവരവ് നടത്തിയ കേരളം ശക്തരായ സൗരാഷ്ട്രയെ 309 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രക്ക് 95 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷയും സിജോമോന്‍ ജോസഫുമാണ് സൗരാഷ്ട്രയുടെ വിജയ പ്രതീക്ഷകളെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിങ്സില്‍ നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫ് ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു.

സ്‌കോര്‍: കേരളം-225, 411/6d, സൗരാഷ്ട്ര-232,95

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന കേരളത്തിന്റെ നാലാമത്തെ വിജയമാണിത്. കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കേരളം പരാജയപ്പെട്ടത്. ജയത്തോടെ ആറു പോയിന്റ് നേടിയ കേരളം 24 പോയിന്റുമായി സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമതെത്തി. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് അവരുടെ ബാറ്റിങ് പ്രതീക്ഷയായ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ പുറത്താക്കി. പിന്നാലെ 20 റണ്‍സെടുത്ത സ്നെല്‍ എസ് പട്ടേലും സിജോമോന്റെ പന്തില്‍ ക്രീസ് വിട്ടു. ഷെല്‍ഡന്‍ ജാക്ക്സണ്‍ 24 റണ്‍സടിച്ചപ്പോള്‍ ജയദേവ് ഷാ 13 റണ്‍സിന് പുറത്തായി.

പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു.അഞ്ചു റണ്‍സെടുക്കുന്നതിനിടെ സൗരാഷ്ട്രയുടെ അവസാന അഞ്ചു ബാറ്റ്സ്മാന്മാരും കൂടാരം കയറി. ഇതില്‍ നാല് ബാറ്റ്സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി. രണ്ടാമിന്നിങ്സില്‍ 175 റണ്‍സടിച്ച സഞ്ജു സാംസണിന്റെ മികവില്‍ കേരളം ആറു വിക്കറ്റിന് 411 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മൂന്നാം ദിനം ഒരു വിക്കറ്റിന് 69 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയിലാണ് കളിച്ചത്. 12 റണ്‍സെടുത്ത് അസ്ഹറുദ്ദീനെ നാലാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീട് കേരളം തിരിച്ചടിക്കുകയായിരുന്നു. ജലജ് സക്‌സനേയും രോഹന്‍ പ്രേമും 44 റണ്‍സ് വീതം നേടിയപ്പോള്‍ അരുണ്‍ കാര്‍ത്തിക് 81 റണ്‍സുമായി സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്ന്ങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ നാലു വിക്കറ്റുമായി രണ്ടാം ഇന്നിങ്‌സിലും തിളങ്ങി.

നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 225 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 232 റണ്‍സിന് പുറത്താകുകയായിരുന്നു. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും സ്നെല്‍ എസ് പട്ടേലുമാണ് സൗരാഷ്ട്രയുടെ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. റോബിന്‍ ഉത്തപ്പ 86 റണ്‍സും പട്ടേല്‍ 49 റണ്‍സുമടിച്ചു. എന്നാല്‍ പിന്നീട് വന്നവരാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫും മൂന്നു വിക്കറ്റു വീഴ്ത്തിയ ബേസില്‍ തമ്പിയും സൗരാഷ്ട്രയുടെ ഇന്നിങ്സിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു.