എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപരുരം:മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായ ദിനം. ഫോണ്‍വിളികേസില്‍ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.

പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ യുവതി ആവശ്യപ്പെടുന്നു. സംഭവത്തില്‍ ശശീന്ദ്രനെ കുറ്റമുക്തനാക്കി പി.എസ്. ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഹൈക്കോടതി പരാതിക്കാരിയുടെ കേസ് റദ്ദ് ചെയ്താല്‍ എ.കെ ശശീന്ദ്രന് തിരികെ മന്ത്രിസ്ഥാനത്തേക്ക് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ല. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ചയാകും.