അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ്; ബാലി വിമാനത്താവളം അടച്ചു,ആയിരക്കണക്കിന് സഞ്ചാരികള്‍ കുടുങ്ങി

ജക്കാര്‍ത്ത:ബാലിയിലെ അഗങ് അഗ്‌നി പര്‍വ്വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളം അടച്ചതോടെ വിനോദ സഞ്ചാരത്തിനായി ബാലിയിലേക്കു പോയ ആയിരക്കണക്കിനു പേര്‍ കുടുങ്ങി.അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം എത്തിയതോടെയാണ് വിമാനത്താവളം അടച്ചത്. ഇതാണ് യാത്രക്കാര്‍ കുടുങ്ങാന്‍ കാരണം.

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് നൂറോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഏഴു വിമാനങ്ങള്‍ ജക്കാര്‍ത്ത, സുരബായ, സിംഗപ്പൂര്‍ വഴി തിരിച്ചിവിട്ടതായി അധികൃതര്‍ അറിയിച്ചു. അഗ്‌നിപര്‍വതത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറത്തേക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും.

അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരം വിമാനത്താവളത്തിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു വിമാനത്താവളം അടച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ഇന്തൊനീഷ്യയിലെ ബാലിയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് മൗണ്ട് അഗുങ്. ഇത് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലാണിതെന്നാണു വിലയിരുത്തല്‍. ഈമാസം 26ന് അഗ്‌നിപര്‍വം ചെറുതായി പൊട്ടിത്തെറിച്ചിരുന്നു.