ഓഖി ദുരന്തം; ഉദ്ഘാടനച്ചടങ്ങുകളില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. വലിയ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പരമാവധി ആര്‍ഭാടരഹിതമായി മേള നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. ഓഖി മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന ആക്ഷേപത്തിനു പിന്നാലെ, ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണവും സര്‍ക്കാരിനു നേരെയുണ്ടായി. തീരപ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉടനടി എത്താതിരുന്നതിലും പ്രതിഷേധമുണ്ട്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തു സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ മല്‍സ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടി. തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനൊപ്പം ദുരിതബാധിത മേഖല സന്ദര്‍ശിച്ച മന്ത്രിമാര്‍ക്കു നേരെയും പ്രതിഷേധമുയര്‍ന്നു. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, എം.മുകേഷ് എംഎല്‍എ എന്നിവര്‍ക്കുനേരെയും നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.