സാമൂഹ്യപ്രവര്‍ത്തകന്‍ ഉദയഭാനുവിന് റിയാദിലെ പൊതുസമൂഹം യാത്രയയപ്പ് നല്‍കി

റിയാദില്‍ പൊതുസ്വീകാര്യനായ ഇടതുപക്ഷ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി ഉദയഭാനുവിന് റിയാദ് പൊതുസമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. നവോദയ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ റിയാദിലെ പ്രവാസി സമൂഹത്തിന്റെ ഒരു പരിച്ഛേദം സന്നിഹിതരായിരുന്നു. ഉദയഭാനുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഫൈസല്‍ കൊണ്ടോട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു നിഴല്‍ നാടകത്തിന്റെ ദൃശ്യാവിഷ്‌കാരത്തോടുകൂടിയാണ് യോഗം ആരംഭിച്ചത്. നവോദയ പ്രസിഡണ്ട് അന്‍വാസ് അധ്യക്ഷത വഹിച്ച യോഗം എന്‍ ആര്‍ കെ കണ്‍വീനര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

സമൂഹത്തിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്നവരും സാധാരണക്കാരും വ്യത്യസ്ത കക്ഷി രാഷ്ട്രീയത്തിലും സംഘടനകളിലും ഉള്‍പ്പെടുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയൊരു ജനാവലി പങ്കെടുത്ത സദസ്സില്‍ നിന്നും 50 -ലധികം വ്യക്തികള്‍ ഉദയഭാനുവിന്റെ സേവനങ്ങളെ സ്മരിക്കുകയും നാട്ടിലെ ജീവിതത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

അറിയപ്പെടുന്ന ചിത്രകാരി ‘ജീന നിയാസ്’ വരച്ച ഉദയഭാനുവിന്റെ ഛായാചിത്രം സദസ്സില്‍ വെച്ച് കൈമാറി. ‘എന്‍ട്രി വിസ’ സ്ഥാപനം ഉദയഭാനുവിന് ഓര്‍മ്മഫലകവും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഓപ്പണ്‍ ടിക്കറ്റും കൈമാറി. പയ്യന്നൂര്‍ സൗഹൃദയ വേദിയും ഉപഹാരം നല്‍കി. നവോദയയുടെ ബത്ത, ഷിഫാ, മലാസ്, മുറൂജ് യൂണിറ്റുകളും ഉപഹാരങ്ങള്‍ സമ്മാനിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയുടെ മെമന്റോ സെക്രട്ടറി രവീന്ദ്രനും സംഘടനയുടെ ഗിഫ്റ്റ് പ്രസിഡന്റ് അന്‍വാസും കൈമാറി. ഉദയഭാനുവിന്റെ കുറിച്ച് നവോദയ അംഗം കൂടിയായ സുരേഷ് സോമന്‍ എഴുതിയ കവിത ചടങ്ങില്‍ രാജേഷ് മരിയപ്പന്‍ ആലപിച്ചത് ഹൃദ്യമായ അനുഭവമായി.

മറുപടി പ്രസംഗത്തില്‍ റിയാദിലെ പ്രവാസി സമൂഹത്തോടുള്ള നന്ദിയും സ്‌നേഹവും പങ്കുവെച്ച ഉദയഭാനു ഈ മരുഭൂവില്‍ നമ്മളോടൊപ്പം ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിത പ്രശ്‌നങ്ങളെ തിരിച്ചറിയാനും പരസ്പരം സഹായിക്കാനും ഓരോ പ്രവാസിയും തയ്യാറായാല്‍ ഇവിടെ ഇപ്പോള്‍ വ്യാപകമാകുന്ന പലിശക്കെണിയും ആത്മഹത്യകളുമൊക്കെ കുറയ്ക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിച്ചു.

നിലവില്‍ നവോദയയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഉദയഭാനു, മുസാമിയയിലെ മലയാളി സൗഹൃദവേദി, റിയാദില്‍ കേളി, നവോദയ, ഇവ തുടങ്ങിയ രാഷ്ട്രീയ – സാംസ്‌കാരിക സംഘടകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ദിയാപ്പണം നല്‍കാന്‍ കഴിയാതെ ജയിലില്‍ കഴിഞ്ഞ പ്രവാസികളുടെ മോചനം, മനസികരോഗികളുടെ പരിപാലനം, എയ്ഡ്‌സ് രോഗിക്കു നല്‍കിയ സംരക്ഷണം, പാവപ്പെട്ട പ്രവാസികള്‍ക്ക് ഭവന നിര്‍മ്മാണം, തൊഴില്‍ പ്രശ്ങ്ങളില്‍ നടത്തിയ ഇടപെടലുകള്‍, ബത്തയില്‍ തീപ്പിടുത്തം ഉണ്ടായപ്പോള്‍ ഇരകള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍, നിതാഖത് കാലയളവില്‍ ഇന്ത്യന്‍ എമ്പസിയുമായി ബന്ധപ്പെട്ടു നടത്തിയ സേവനങ്ങള്‍ തുടങ്ങി റിയാദിന്റെ സാമൂഹ്യ മണ്ഡലത്തില്‍ രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്ന വ്യക്തിയാണ് ഉദയഭാനു. തയ്യല്‍ തൊഴിലാളിയായ അദ്ദേഹം നാട്ടില്‍ ചെന്നശേഷം യൂണിഫോം വിതരണം നടത്തുന്ന സ്ഥാപനം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. അമ്മയും ഭാര്യയും വിവാഹിതരായ രണ്ടു പെണ്മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.