ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെയെന്ന അംഗീകാരവുമായി അമേരിക്ക ; പ്രഖ്യാപനവുമായി ഡൊണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെയെന്ന അംഗീകാരവുമായി അമേരിക്ക . അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഈ വിഷയത്തില്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ നിലവിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റും. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ യുഎസിന്റെ ഗൂഢലക്ഷ്യങ്ങളെന്ന് ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി ഖമേനി പറയുന്നു. ഫലസ്തീനെ അവഹേളിക്കുകയും ഒപ്പം കഴിവില്ലായ്മയുടെയും പരാജയത്തിന്റെയും പ്രതീകമായി എംബസിയെ മാറ്റാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തന്റെ വെബ് സൈറ്റില്‍ കുറിച്ചു.ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നത്.

മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സഊദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുഎസ് റെഡ് ലൈന്‍ മുറിച്ചു കടക്കുകയാണെന്നു തുര്‍ക്കി ആരോപിച്ചു. ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും തുര്‍ക്കി വ്യക്തമാക്കി. അല്‍ അഖ്സ പള്ളിയും വിശുദ്ധ ക്രിസ്ത്യന്‍ ദേവാലയവും സ്ഥിതി ചെയ്യുന്ന ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കുന്ന തരത്തില്‍ യു.എസ് നടത്തുന്ന നീക്കം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.