പൊരുതി കയറി വിദര്‍ഭയുടെ വാലറ്റം, ഒടുവില്‍ പിടിമുറുക്കി കേരളം;അഞ്ചു വിക്കറ്റുമായി തിളങ്ങി അക്ഷയ്

നന്നായി തുടങ്ങിയ കേരളം ഒടുവില്‍ കളി കൈവിട്ടു.200 റണ്‍സിനു താഴെ വിദര്‍ഭയെ ഓള്‍ഔട്ടാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിദര്‍ഭയുടെ വാലറ്റം. 95/6 എന്ന തകര്‍ച്ചയുടെ ഘട്ടത്തില്‍ നിന്ന് ബാറ്റ് വീശിയ ടീം സ്‌കോര്‍ 246 റണ്‍സ് വരെ എത്തിക്കാനായി. ആദ്യ ഇന്നിംഗ്‌സില്‍ അക്ഷയ് കെ.സിയുടെ ബൗളിംഗ് മികവില്‍ കേരളം വിദര്‍ഭയെ 246 റണ്‍സിനു പുറത്താക്കി.

അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് വിദര്‍ഭയുടെ സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. അക്ഷയ് വാഖരേ-ലളിത് യാദവ് കൂട്ടുകെട്ട് അവസാന 53 റണ്‍സ് കൂട്ടുകെട്ട് വിദര്‍ഭയ്ക്ക് മാനസിക മുന്‍തൂക്കം നല്‍കുവാന്‍ ഏറെ സഹായകരമായി.വിദര്‍ഭയ്ക്ക് വേണ്ടിയും അക്ഷയ് വിനോദ് വാഡ്കര്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാനാണ് അര്‍ദ്ധ ശതകം നേടി തിളങ്ങിയത്. 45/3 എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച വിദര്‍ഭ 95/6 എന്ന നിലയിലേക്ക് തകര്‍ന്നടിയുകയായിരുന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ആദിത്യ സര്‍വാതേ(36)-അക്ഷയ് വിനോദ് വാഡ്കര്‍ കൂട്ടുകെട്ട് നേടിയ 74 റണ്‍സ് കൂട്ടുകെട്ട് കുറച്ചേറെ നേരം കേരളത്തെ പ്രതിസന്ധിയിലാക്കി.സര്‍വാതേയെ പുറത്താക്കി അക്ഷയ് കെസി തന്നെ വീണ്ടും കേരളത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. അക്ഷയ് വിനോദ് വാഡ്കര്‍(53) ആണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. അക്ഷയ് വഖാരെ പുറത്താകാതെ 27 റണ്‍സും ലലിത് ഉപാദ്ധ്യായ് 23 റണ്‍സും നേടി.