സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോര്‍ഡ് ഒരു മത്സരം കൊണ്ട് മറികടന്ന് ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കുക്ക് സ്വന്തമാക്കിയപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.സച്ചിനെക്കൂടാതെ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റേയും റെക്കോര്‍ഡ് പഴങ്കഥയായി മാറുകയും ചെയ്തു.

തന്റെ 32ആം വയസ്സിലാണ് കുക്ക് ഈ നേട്ടത്തിനുടമയായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 150-ആം മത്സരം കളി-ക്കുമ്പോള്‍ 35 വയസ്സായിരുന്നു സച്ചിന്. കൂടാതെ ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷവും 288 ദിവസത്തിനും ശേഷമാണ് കുക്ക് 150ആം ടെസ്റ്റ് കളിക്കുന്നത്. നേരത്തെ 14 വര്‍ഷവും 200 ദിവസത്തിലും 150 ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ കുക്കിന് തിളങ്ങാന്‍ സാധിച്ചില്ല. വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കാണ് കുക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം മത്സരത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഡേവിഡ് മലന്റെ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റിന് 309 റണ്‍സ് എടുത്താണ് ഇംഗ്ലണ്ട് മത്സരം ആദ്യ ദിനം അവസാനിപ്പിച്ചത്.